ഞായറാഴ്‌ച, ജനുവരി 06, 2013

രാമനാട്ടം

കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീരകേരളവര്‍മ്മ (1653-1694) രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌.കോഴിക്കോട്ടെ സാമൂതിരിയായിരുന്ന മാനവേദൻ, എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടംനിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടു. കൃഷ്ണനാട്ടം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം പ്രദർശിപ്പിക്കാനുള്ളതാണെന്നും മാത്രമല്ല തെക്കുള്ളവർക്കു അത് കണ്ട് മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലെന്നും പറഞ്ഞു മാനവേദൻ കൊട്ടാരക്കരത്തമ്പുരാന്റെ അപേക്ഷ നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നുമാണ് ഐതിഹ്യം. കൃഷ്ണനാട്ടത്തിന്റെ ഭാഷ വരേണ്യഭാഷയായ സംസ്കൃതമായിരുന്നു. എന്നാൽ രാമനാട്ടത്തിന്റെ ഭാഷ കേരളത്തിലെ സാധാരണജനങ്ങളുടെ ഭാഷയായ മലയാളം ആയിരുന്നു. ഇത് രാമനാട്ടത്തിന് കൂടുതൽ ജനപ്രീതി ലഭിക്കുന്നതിന് കാരണമായി.വാല്മീകിരാമായണത്തെ ആസ്പദമാക്കി മണിപ്രവാളം ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള രാമനാട്ടത്തിൽ രാമന്‍റെഅവതാരം, വിവാഹം, വാനപ്രസ്ഥം, സീതാപഹരണം, രാമരാവണയുദ്ധം, രാവണവധം, രാമന്റെ പട്ടാഭിഷേകം എന്നീ സംഭവങ്ങളായാണ് വിവരിച്ചിരിക്കുന്നത്. ഇത് എട്ട് പദ്യഖണ്ഡികകളാക്കി തിരിച്ചിരിക്കുന്നു. പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണായുധം, സേതുബന്ധനം, യുദ്ധം എന്നിവയാണ്. രാമായണത്തെ നൃത്തരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് തമ്പുരാൻ ചെയ്തത് . അതിനാൽ പദ്യങ്ങളുടെ സാഹിത്യഭംഗിയിൽ അധികം ശ്രദ്ധ ചെലുത്തപ്പെട്ടില്ല.രാമനാട്ടത്തില്‍ കൂടിയാട്ടം, അഷ്ടപദിയാട്ടം എന്നീ ക്ഷേത്രകലാരൂപങ്ങളുടെ സ്വാധീനം മാത്രമല്ല , നാടന്‍ കലകളായ മുടിയേറ്റ്, പടയണി, കളമെഴുത്ത് തുടങ്ങിയവയുടേയും സ്വാധീനം കാണാം.