ശനിയാഴ്‌ച, ജൂൺ 22, 2013

ഐവര്‍നാടകം

ഐവര്‍നാടകം

ഭദ്രകാളിയുടെ മഹാഭക്തനായിരുന്നൂ കര്‍ണ്ണന്‍ . ഭാരതയുദ്ധത്തില്‍ കര്‍ണ്ണന്‍ കൊല്ലപ്പെട്ടതറിഞ്ഞ ദേവി പ്രതികാരദാഹിയായി പാണ്ഡവരെ നിഗ്രഹിക്കാന്‍ പുറപ്പെടുന്നു. ഭഗവാന്‍ കൃഷ്ണന്‍ ഇത് മനസ്സിലാക്കി പാണ്ഡവരോട് ദേവീസ്തുതികള്‍ ചൊല്ലുവാന്‍ പറഞ്ഞു. ശ്രികൃഷ്ണന്‍ സ്വയം ഒരു നിലവിളക്കായിമാറി. പാണ്ഡവര്‍ ഈ നിലവിളക്കിനുചുറ്റും ദേവീപ്രീതിക്കായി പാട്ടുപാടി നൃത്തം വച്ചു. അപ്പോള്‍ ദേവിയുടെ കലിമാറി സാധാരണ ഭാവത്തില്‍ വരികയും, പാണ്ഡവരെ അനുഗ്രഹിക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മ്മപ്പെടുത്തലായിട്ടാണ് ഐവര്‍കളി അഥവാ ഐവര്‍നാടകം ഉണ്ടായതെന്ന് പറയപ്പെടുന്നു. ഇതിന് പാണ്ഡവര്‍കളിയെന്ന് വേറൊരു പേരു കൂടിയുണ്ട്.
 ഐവര്‍നാടകം വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട ആശാരി, മൂശാരി, കൊല്ലന്‍ , തട്ടാന്‍ , കല്ലാശാരി മുതലായ അഞ്ചു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കളിക്കാന്‍ അവകാശപ്പെട്ടതാണെന്ന ഒരലിഖിതനിയമവും പറയപ്പെടുന്നു. ഭഗവതിക്ഷേത്രങ്ങളില്‍ സ്ഥിരം സ്‌റ്റേജിലോ, താല്‍ക്കാലികത്തറയിലോ അഞ്ചു തിരിയിട്ട് പൂക്കള്‍കൊണ്ട് അലങ്കരിച്ച് നിലവിളക്ക് കത്തിച്ചുവയ്ക്കും. സ്‌റ്റേജിന്റെ അലങ്കാരം വാഴ, കുലവാഴ മുതലായവ കൊണ്ടാണ്. കളിസ്ഥലത്തിന്റെ വര്‍ണ്ണന ഐവര്‍നാടകത്തിന്റെ പ്രത്യേകതയാണെന്നു പറയാം.
 അഞ്ചോ അതിലധികമോ വരുന്ന സംഘമാണ് കളി അവതരിപ്പിക്കുന്നത് ഈ സംഘത്തിന്റെ നേതാവിനെ കളിയാശാന്‍ എന്നുവിളിക്കും. സംഘാംഗങ്ങള്‍ കുളിച്ച് ഭസ്മചന്ദനാദികള്‍ ലേപനംചെയ്ത് വെളുത്ത മുണ്ടുടുത്ത് അരയില്‍ ഒരു ചെറിയ കെട്ടുമായി കളിക്ക് തയ്യാറാകുന്നു. പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് ഐവര്‍നാടകത്തിന്. വട്ടക്കളി, പരിചമുട്ടുകളി,കോല്‍ക്കളി എന്നിങ്ങനെ.
 വട്ടക്കളിയില്‍ ആദ്യം സംഘാംഗങ്ങള്‍ ചേര്‍ന്ന് ചെറിയ പ്രാര്‍ഥന. തുടര്‍ന്ന് ഗണപതിവന്ദനത്തിനു ശേഷം കളിയാശാനേയും നിലവിളക്കിനേയും വന്ദിച്ച് നിലവിളക്കിനുചുറ്റും ദേവീസ്തുതികള്‍ പാടി നൃത്തം ചെയ്യുന്നു. ഇതാണ് വട്ടക്കളി. ചെറിയ വടിയും വടിയുടെ അറ്റത്തു കെട്ടിയ ചെറിയമണിയും വട്ടക്കളിയില്‍ ഉപയോഗിക്കുന്നു വാളും, പരിചയും ഉപയോഗിച്ചുള്ള അടുത്ത ഭാഗമാണ് പരിചമുട്ടുകളി. ഇതില്‍ സംഘാംഗങ്ങള്‍ എല്ലാവരും പാട്ടുപാടി ഏറ്റുചൊല്ലി നിലവിളക്കിനുചുറ്റും നൃത്തം ചെയ്യുന്നു. ഇലത്താളമാണ് ഈ സമയം പാട്ടിന്റെ അകമ്പടി. മൂന്നാമത്തെ ഭാഗം കോല്‍ക്കളി. സമയബന്ധിതമായി താളത്തോടെ കയ്യിലെ കോലടിച്ച് പാടി നൃത്തം ചെയ്യുന്നതാണ് കോല്‍ക്കളി.
 ഇത് മൂന്നും കഴിഞ്ഞാല്‍ കളിയാശാന്‍ കാഴ്ചക്കാരോട് കഥയിലെ ചോദ്യങ്ങള്‍ ചോദിക്കുന്നു. അവസാനം സരസ്വതീപൂജയോടെ ഐവര്‍നാടകം അവസാനിക്കുന്നു. മധ്യകേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ഈ കല തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ കണ്ടുവരുന്നത്.
തോരാമഴ  - റഫീക്ക് അഹമ്മദ്
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു
വാടകയ്ക്കായെടുത്തുളള കസേരകള്‍
ഗ്യാസ്‌ലൈറ്റ്, പായകള്‍ കൊണ്ടുപോയി
വേലിക്കല്‍ പണ്ടവള്‍ നട്ടൊരു 
ചെമ്പകച്ചോടോളമപ്പോളിരുട്ടു വന്നു
ചിമ്മിനിക്കൊച്ചു വിളക്കിന്റെ നേരിയ
കണ്ണീര്‍ വെളിച്ചം തുടച്ചുനിന്നു
ഉമ്മറക്കല്‍പ്പടിച്ചോട്ടിലവളഴിച്ചിട്ട
ചെരിപ്പൊന്നുരുമ്മി നോക്കി
പുളളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുളളിലേറി.
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി മരക്കൊമ്പിലേറി.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ
ഉമ്മയോ ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ 
പളളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവെച്ചു.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ-
ട്ടിന്നോളമാ മഴ തോര്‍ന്നുമില്ല.

ബുധനാഴ്‌ച, ജൂൺ 05, 2013

കുഞ്ഞുണ്ണിക്കവിതകള്‍

മാനത്ത് മിന്നണതെന്താണ്ടോ-അത്
മരക്കാച്ചിത്തവളടെ കണ്ണാണ്ടോ

നീറ്റില്‍ കിടക്കണതെന്താണ്ടോ-അത്
മാനത്തെ മാണിക്യമുത്താണ്ടോ

പെണ്ണെന്നു പറയണന്തെന്താണ്ടോ-അത്
പൊന്നിന്‍റെ മറ്റൊരു രൂപാണ്ടോ

പൊന്നെന്നു പറയണന്തെന്താണ്ടോ-അത്
മണ്ണിന്‍റെ കട്ടച്ച ചോര്യാണ്ടോ

താനെന്നു പറയണതാരാണ്ടോ-അത്
തന്നെയറിയാത്തൊരാളാണ്ടോ

താനിതു പറയുവാനാരാണ്ടോ-ഇത്
താനാരോ പാടണൊരാളാണേ